പെരുനാട്: 2018 -ലെ മഹാപ്രളയത്തേ തുടർന്ന് സംസ്ഥാനത്തെ ജലാശങ്ങളിൽ അടിഞ്ഞിരിക്കുന്ന മണ്ണും ചെളിയും എത്രയും വേഗം നീക്കം ചെയ്യണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. റാന്നി - പെരുനാട് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.
അടുത്ത പ്രളയം വരെ ഇതിനായി കാത്തിരിക്കരുത്. ഇക്കാര്യത്തിൽ പ്രസ്താവനകളല്ല പ്രവൃത്തിയാണ് വേണ്ടതെന്നും ബാവ പ്രതികരിച്ചു. ദുരിതം നേരിട്ടവർക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരം അനുവദിക്കണം. പ്രളയത്തിന് ജാതിയും മതവുമില്ല. മലയാളി ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിനെപ്പോലെ ഇനിയാർക്കും ജീവൻ നഷ്ടമാകരുതെന്നും ബാവ കൂട്ടിച്ചേർത്തു. ക്യാമ്പിൽ കഴിയുന്നവരുമായി സഭാധ്യക്ഷൻ ആശയവിനിമയം നടത്തി.
പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന മെത്രാപ്പോലീത്തമാരുടെ ഓർമപ്പെരുന്നാൾ പ്രളയ പശ്ചാത്തലത്തിൽ ഇക്കുറി ലളിതമായാണ് ആഘോഷിച്ചത്. ഈ തുക ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധുവിന് കാതോലിക്കാ ബാവ കൈമാറി. മെത്രാപ്പോലീത്താമാരായ മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, തോമസ് റമ്പാൻ, ഫാ. മത്തായി ഒഐസി, ഫാ.യൂഹാനോൻ ഒഐസി, ഫാ ആൻഡ്രൂസ് ഒഐസി എന്നിവരും സഭാധ്യക്ഷനൊപ്പം ഉണ്ടായിരുന്നു.